സില്‍വര്‍ലൈന്‍ 

 

  • കെ റെയിൽ പാതയുടെ ആകെ ദൂരം 530.6 കിലോ മീറ്റ‌ർ . 
  • 13 കിലോ മീറ്റ‌‌ർ പാലങ്ങളും 11.5 കിലോമീറ്റ‌ർ തുരങ്കവും നിർമ്മിക്കണം. 
  • പാതയുടെ ഇരുവശത്തും അതിർത്തി വേലികൾ ഉണ്ടാകും. 
  • 20 മിനിറ്റ് ഇടവേളയിൽ പ്രതിദിനം 37 സർവീസ് ആണ് ലക്ഷ്യം.
  •  

 കെ - റയിൽ നടപ്പാക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസപാക്കേജായി. 

വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താൽ, അതിദരിദ്രരായ ആളുകൾക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാനപനങ്ങൾക്കും, വാടകക്കാർക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാൽ എത്ര രൂപ നൽകുമെന്നും സർക്കാർ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് വാർത്താക്കുറിപ്പായി ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്. 

 

പുനരധിവാസപാക്കേജ് 



വീട് നഷ്ടപ്പെട്ടാൽ - നഷ്ടപരിഹാരം + 4.6 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 1.6 ലക്ഷം + ലൈഫ് മാതൃകയിൽ വീട്

വാസസ്ഥലം നഷ്ടപ്പെട്ട് ഭൂരഹിതരായ അതിദരിദ്രർക്ക് - നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + ലൈഫ് മാതൃകയിൽ വീട് അല്ലെങ്കിൽ, നഷ്ടപരിഹാരം + 5 സെന്‍റ് ഭൂമി + 4 ലക്ഷം രൂപ അല്ലെങ്കിൽ, നഷ്ടപരിഹാരം + 10 ലക്ഷം രൂപ (6 ലക്ഷം രൂപയും നാല് ലക്ഷം രൂപയും)

വാണിജ്യസ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകൾ - നഷ്ടപരിഹാരം + 50,000 രൂപ

വാടകക്കെട്ടിടത്തിലാണെങ്കിൽ - 2 ലക്ഷം രൂപ

വാസസ്ഥലം നഷ്ടമായ വാടകക്കാർക്ക് - 50,000 രൂപ

കാലിത്തൊഴുത്ത് പൊളിച്ച് നീക്കിയാൽ - 25,000 - 50,000 രൂപ വരെ

സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം സർക്കാർ നേരത്തേ പുറത്തിറക്കിയിരുന്നു. അതിരടയാളക്കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുന്നത്. കണ്ണൂര്‍ ജില്ലയിലാണ് ആദ്യപഠനം.

 

ഭൂപ്രകൃതി ആശങ്കകൾ

രഹസ്യരേഖയാണെന്നും പുറത്തു വിടാനാകില്ലെന്നും സർക്കാരും കെ റെയിലും വിവരാവകാശ കമ്മിഷനും മാസങ്ങളായി ആവർത്തിച്ച ഡിപിആർ ഒടുവിൽ നിയമസഭാ വെബ്സൈറ്റിലൂടെയാണു പുറത്തുവന്നത്. അൻവർ സാദത്ത് എംഎൽഎ ഒക്ടോബറിൽ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണു മൂവായിരത്തോളം പേജുകളുള്ള രേഖ സൈറ്റിൽ പ്രസിദ്ധീകരിച്ചത്.

ഭൂപ്രകൃതി: ആശങ്കകൾ ഇവ

  •  കേരളത്തിലെ മഴയുടെ പ്രത്യേകത കൊണ്ട്, താഴ്ന്ന പ്രദേശങ്ങൾ നികത്തിയാൽ വെള്ളപ്പൊക്കമുണ്ടാകും.
  •  നെൽപാടങ്ങൾ ഒരു കാരണവശാലും നികത്തരുത്.
  • മണ്ണിടിച്ചിലും പ്രളയവും വരൾച്ചയും മു‍ൻകൂട്ടി കണ്ടുവേണം ആസൂത്രണം.
  •  കണ്ടൽക്കാട് വെട്ടേണ്ടിവരും. സിആർസെഡ് ചട്ടങ്ങൾ ബാധകമായ മേഖലകളിലൂടെ കടന്നുപോകേണ്ടി വരും.
  • എത്രമാത്രം കരിങ്കല്ലും മണ്ണും മണലും വേണമെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. കേരളത്തിൽനിന്നു പൂർണമായി ലഭിക്കില്ല.
  • ആവശ്യമെങ്കിൽ പുതിയ ക്വാറികൾ തുടങ്ങേണ്ടിവരും.
  •   ആവശ്യമെങ്കിൽ ജലാശയങ്ങൾ വഴി തിരിച്ചുവിടണം, ഉപരിതല ജലവും ഭൂഗർഭ ജലവും ഒഴുക്കിക്കളയണം.
  • നിർമാണം മൂലം ജലാശയങ്ങൾ മലിനമാകുകയും വെള്ളത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യും.
  •   മണ്ണിന്റെ ഘടന മാറാം.
  •   നിർമാണസ്ഥലത്തെ ജലം സംസ്കരിക്കാതെ ഒഴുക്കിക്കളയരുത്.
  •  നിർമാണ സമയത്ത് ദിവസം 30 ദശലക്ഷം ലീറ്റർ വെള്ളവും (30 എംഎൽഡി)
  •  പ്രവർത്തനസജ്ജമായ ശേഷം ദിവസം 5 ദശലക്ഷം ലീറ്റർ വെള്ളവും വേണം

 

അതേസമയം, പദ്ധതിയെ എതിർത്ത് പരസ്യമായിത്തന്നെ രംഗത്തുവന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി പഠനത്തിന് തുടക്കമിടുകയാണ്. റെയിൽ കടന്നുപോകുന്ന പ്രദേശങ്ങളിൽ നേരിട്ടെത്തി വിവര ശേഖരണം നടത്തിയാണ് പരിഷത്തിന്‍റെ പഠനം. റിപ്പോർട്ട് ലഘുലേഖയായി  പൊതുജനങ്ങളിലേക്കെത്തിക്കും. 

ഒരു ഭാഗത്ത് കെ റെയിലിനെതിരെ  ശക്തമായ പ്രതിപക്ഷ പ്രക്ഷോഭം. എന്ത് എതിര്‍പ്പുണ്ടായാലും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് സിപിഎം. ഇതിനിടെയാണ്  വിശദമായ പാരിസ്ഥിതിക ആഘാത പഠനത്തിന് ഇടത് പക്ഷത്തോടൊപ്പമുള്ള കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കമിടുന്നത്. പദ്ധതി അപ്രായോഗികമെന്നും അശാസ്ത്രീയമെന്നും നേരത്തെ തന്നെ നിലപാടെടുത്ത പരിഷത്ത് ഈ വിഷയത്തില്‍ കൂടുതല്‍ ആഴത്തിലുളള പഠനമാണ് ലക്ഷ്യമിടുന്നത്. 

ഡിപിആര്‍ സംബന്ധിച്ച ദുരൂഹത തുടരുന്നതിനിടെ പദ്ധതിയെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. നിലവില്‍ അതിരടയാള കല്ലുകള്‍ ഇട്ടതിന് നൂറുമീറ്റർ വീതിയിൽ ഇരുവശത്തുമുളള വീടുകൾ, ജൈവവൈവിദ്ധ്യങ്ങൾ, തോടുകൾ  തുടങ്ങിയവ  ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ പ്രത്യേക സോഫ്റ്റ് വെയറിൽ ക്രോഡീകരിക്കും.

സിൽവർ ലൈൻ പദ്ധതി നടപ്പായാൽ കേരളം നേരിടുന്ന പാരിസ്ഥിതിക ആഘാതങ്ങൾ  എണ്ണിപ്പറഞ്ഞ റിപ്പോർട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നേരത്തെ തയ്യാറാക്കിയിരുന്നു. സ്റ്റാൻഡേർഡ് ഗേജ് വരുന്നതോടെ  റെയിൽ ശൃംഖലയിൽ സംഭവിക്കാവുന്ന സാമ്പത്തിക തകർച്ചയും ആദ്യ റിപ്പോർട്ടിലുണ്ട്. പാരിസ്ഥിതിക ആഘാതത്തോടൊപ്പം  സാമ്പത്തിക ആഘാതം കൂടി വിശദമായ ചർച്ചക്ക് വിധേയമാക്കണമെന്ന് പരിഷത്ത് ആവശ്യപ്പെടുന്നു. സർക്കാർ പോലും വിശദമായ പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ലെന്ന വസ്തുത നിലനിൽക്കേ, പരിഷത്ത് പഠനവുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന് സമ്മർദ്ദമേറ്റുന്നുണ്ട്.

എന്നാൽ ഇതിനെയെല്ലാം മറികടന്ന് മുഖ്യമന്ത്രി ജനങ്ങളോട് സംവദിക്കുന്ന പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്ത് പൗരപ്രമുഖരെയും സാമുദായിക നേതാക്കളെയും ക്ഷണിച്ചുകൊണ്ട് വിപുലമായിത്തന്നെ നടത്തുന്ന ആദ്യപരിപാടി. 


 ശബ്ദമലിനീകരണം : ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍


 സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമ്പോഴുണ്ടാക്കുന്ന ശബ്ദമലിനീകരണം പ്രദേശത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കാമെന്ന് ഡിപിആര്‍. പ്രത്യേക തോതിലുള്ള ശബ്ദം മാനസികാസ്വാസ്ഥ്യത്തിന് ഇടയാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരാധനായലങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം.

ശബ്ദമലിനീകരണം കുറക്കാനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും ഡിപിആറില്‍ നിര്‍ദേശമുണ്ട്. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി-സാമൂഹിക ആഘാത പഠനം ഡിപിആറിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പഠനത്തിലാണ് സില്‍വര്‍ലൈന്‍ പാതയുടെ ഭാഗത്ത് താമസിക്കുന്ന ജനങ്ങള്‍ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോഴും അതിന്റെ നിര്‍മാണം നടക്കുമ്പോഴുമുണ്ടാകുന്ന ശബ്ദ മലിനീകരണം ജനങ്ങളുടെ ഉറക്കത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുമെന്ന് വ്യക്തമാക്കുന്നത്. 

ശബ്ദമലിനീകരണം വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നം ഉണ്ടാക്കുന്നതിനാല്‍ അതൊഴിവാക്കാനുള്ള പ്രതിവിധികള്‍ കണ്ടെത്തണം എന്നാണ് നിര്‍ദ്ദേശം. ഇക്കാര്യത്തിലുള്ള മാര്‍ഗനിര്‍ദേങ്ങള്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ അമേരിക്കയിലെ മാനദണ്ഡങ്ങള്‍ നടപ്പാക്കണം എന്നാണ് നിര്‍ദേശിക്കുന്നത്.